കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിൽ ഉറച്ച് കാന്തപുരം എ.പി.അബൂബക്കർ മുസ്ലീയാർ. വധശിക്ഷ സംബന്ധിച്ച് തിങ്കളാഴ്ച പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചു
ഇതുമായി ബന്ധപ്പെട്ട് എക്സിൽ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചത് വാർത്താ ഏജൻസിയാണെന്നും
തങ്ങളല്ലെന്നുമാണ് വിശദീകരണം. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന് കാട്ടി കാന്തപുരം ഓഫീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള വാർത്ത ആണ് എഎന്‍ഐ ഷെയർ ചെയ്തിരുന്നത്.
ഇത് കാന്തപുരത്തിന്റെ ഔദ്യോഗിക പേജിലും പങ്കുവച്ചെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. എന്നാൽ ഇത് പിൻവലിച്ചത് വാർത്ത ഏജൻസിയാണെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ വിദേശകാര്യവൃത്തങ്ങൾ അറിയിച്ചത്.